കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം രൂക്ഷമാകുന്നു. കുണ്ടൂസ് നഗരത്തില്‍ നടന്ന ആക്രണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടു.39പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ രണ്ടാഴ്ചയായി വടക്കന്‍ കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാനായി താലിബാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പാണ് ഈ മേഖലയില്‍ ഉണ്ടായത്.

നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് താബിലാനെ അഫ്ഗാന്‍ സേന തുരത്തിയിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ തീവ്രവാദികളെ സേന വധിച്ചിരുന്നു. എന്നാല്‍ നിലവിലെ വിവിരമനുസരിച്ച്‌, നഗരത്തിലേക്ക് താലിബാന്‍ പ്രവേശിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം, തെക്കന്‍ പ്രവിശ്യയായ നിമ്രുസ് താലിബന്‍ കയ്യടക്കിയിരുന്നു. സരാഞ്ച് നഗരം പിടിച്ചെടുത്തതോടെയാണ് ഒരു പ്രവിശ്യ കൂടി തീവ്രവാദികളുടെ അധീനതയിലായത്.

അതേസമയം, സേനയെ പിന്‍വലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തുള്ള അമേരിക്കന്‍ പൗരരോട് എത്രയും വേഗം മടങ്ങാന്‍ യുഎസ് എംബസി ആവശ്യപ്പെട്ടു. ഏറ്റവുമടുത്ത് ലഭ്യമാകുന്ന വിമാനത്തില്‍ അഫ്ഗാന്‍ വിടാനാണ് നിര്‍ദേശം. കാബുള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ എംബസിക്ക് അമേരിക്കന്‍ പൗരരെ സഹായിക്കുന്നതില്‍ പരിമതിയുണ്ടെന്നും എംബസി വ്യക്തമാക്കി.