സൗത്ത് കരോലിന : നാലു മാസം പ്രായമുള്ള കുട്ടിയുടെ ഉദരത്തില്‍ നിന്നും, ഫീഡിംഗ് ബോട്ടലില്‍ നിന്നും കൊക്കെയിന്‍ എന്ന മയക്കു മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനെട്ട് വയസ്സുള്ള പിതാവ് ബ്രാഡിലും 19 വയസ്സുള്ള മാതാവ് ബെഡന്‍ ബോഗും ജൂണ്‍ 23 ബുധനാഴ്ച അറസ്റ്റിലായി . ചൈല്‍ഡ് അബ്യുസിനും കൊലപാതകത്തിനുമാണ് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത് . ന്യുബെറി കൗണ്ടിയിലുള്ള ഇവരുടെ വീട്ടിലേക്ക് പോലീസിനെ വിളിച്ച്‌ , കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു . പോലീസ് വീട്ടില്‍ എത്തുമ്ബോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു .

ട്രോസ്‌കിക്കോളജി റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തിലും പാല്‍ക്കുപ്പിയിലും അളവില്‍ കൂടിയ തോതില്‍ കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു . മാതാപിതാക്കള്‍ കുട്ടിക്ക് ബോധപൂര്‍വ്വം മയക്കു മരുന്ന് നല്‍കുകയായിരുന്നുവെന്നാണ് ന്യുബെറി കൗണ്ടി ഷെരീഫ് ഓഫീസിന്റെ നിഗമനം .

മാതാപിതാക്കളെയും പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ കൊക്കെയ്ന്‍ , ഫെന്റീനില്‍ ,കഞ്ചാവ് എന്നിവ ഇവരുടെ ശരീരത്തില്‍ കണ്ടെത്തി .ജൂണ്‍ 24 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു . തുടര്‍ന്ന് ന്യുബെറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയച്ചു . കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ചാര്‍ജുകളാണ് ഇവര്‍ക്കെതിരെയുള്ളത് .