കൊല്ലം : ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ വി.നായര്‍ (മാളു -24) ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരെ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. കിരണും മാതാപിതാക്കളും പറഞ്ഞ മൊഴികള്‍ക്കു സമാനമാണ് ഇരുവരുടെയും മൊഴി. കിരണിന്റെ അയല്‍വാസികളായ 3 പേരെയും ചോദ്യം ചെയ്തിരുന്നു.

അതേസമയം വിസ്മയ മരിച്ചതു കഴുത്തില്‍ കുരുക്കു മുറുകിയാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുകയാണ്. തൂങ്ങിമരണമാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുള്ളതിനാല്‍ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാകുന്നില്ല. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തു പൊലീസ് സര്‍ജനെ കൊണ്ടുവന്നു പരിശോധന നടത്താനാണു തീരുമാനം.

ജൂണ്‍ 21നു പുലര്‍ച്ചെയാണു ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ ഭര്‍ത്താവും അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ പോരുവഴി അമ്ബലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസം എസ്. കിരണ്‍കുമാര്‍ (30) ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.