ദുബയ്: ലോകത്തിലെ ഏറ്റവും വലുതും അത്യാധുനിക രീതിയിലുള്ളതുമായ കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താനായി ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലബോറട്ടറിയില്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്താനുള്ള സംവിധാനമുണ്ടാവും. ദുബയ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച്‌ വിമാനത്താവളത്തില്‍ വച്ചുതന്നെ പരിശോധന നടത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ദിവസം ഒരു ലക്ഷം സാംപിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ലാബെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മണിക്കൂറുകള്‍ക്കകം പരിശോധനാ ഫലം ലഭ്യമാക്കാനുമാവും. ദുബയ് ഹെല്‍ത്ത് അതോറിറ്റിയുമായും പ്യുവര്‍ ഹെല്‍ത്തുമായും സഹകരിച്ചാണ് വിമാനത്താവളം അധികൃതര്‍ രണ്ടാം ടെര്‍മിനലില്‍ ലാബ് സജ്ജമാക്കുന്നത്. പോസിറ്റീവ്, നെഗറ്റീവ് പ്രഷര്‍ റൂമുകള്‍ക്കൊപ്പം പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുതിനുള്ള സംവിധാനങ്ങളുമുണ്ടാവും. ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ അധികൃതരിലേക്കും വിമാനക്കമ്ബനികള്‍ക്കും എത്തിക്കാനാവും. അന്താരാഷ്ട്ര യാത്രാ ഹബ്ബ് എന്ന നിലയില്‍ വരും ദിവസങ്ങളില്‍ ദുബയ് വിമാനത്താവളത്തിലുണ്ടാവാന്‍ പോകുന്ന തിരക്ക് കണക്കിലെടുത്ത് ഏറ്റവും സുരക്ഷിതമായ യാത്രാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ദുബയ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കി.