വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രാഥമികാന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ 43 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും.