ഗുജറാത്ത് മന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗേഷ് പട്ടേൽ തിങ്കളാഴ്ച കേന്ദ്ര വിഹിതമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ വഡോദരയിലെ പുതിയ ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ അറിയിച്ചു.

എന്നാല്‍ പട്ടേലിന്റെ പ്രസ്താവന അനുവദിക്കാവുന്നതല്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. സാമൂഹികക്ഷേമ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ ഗുജറാത്തിലെ ബി.ജെ.പി. സർക്കാരിന് അത്തരമൊരു നിയമം കൊണ്ടുവരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ കോൺഗ്രസ് പ്രതിഷേധിച്ചു.

ദീപാവലി വരെ രാജ്യത്തെ ആവശ്യക്കാരായ എണ്‍പത് കോടിയോളം ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്ന് പ്രധാനമന്ത്രി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. കൊവീടിന്റെ രണ്ടാം തരംഗത്തിൽ ജന ജീവിതം കൂടുതൽ ദുസ്സഹമായ സാഹചര്യം കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ഈ സൗജന്യ ധന്യ വിതരണം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം നൽകാനാണ് പട്ടേൽ ആവശ്യപ്പെടുന്നത്. ഈ തീരുമാനം വാക്‌സിൻ സ്വീകരിക്കാൻ പ്രോത്സാഹനമാകുമെന്നാണ് പട്ടേലിൻറെ വിശദികരണം.

അതേസമയം, വഡോദരയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അമി റാവത്ത് പട്ടേലിന്റെ ഈ തീരുമാനത്തെ അസംബന്ധമാണെന്ന് വിശേഷിപ്പിച്ചു.