കൊച്ചി: ഫഹദ് ഫാസില്‍ നായകനായി എത്തിയ ‘ജോജി’യിലെ ചില പദപ്രയോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സ്‌ക്രീനില്‍ കാണുമ്ബോള്‍ എന്തിനാണ് എത്രയും ഞെട്ടുന്നത്. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രതിഫലമായാണ് ഞാന്‍ സിനിമയെ കാണുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു.

യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജീവിതത്തെ അതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല. സ്വീകരണമുറിയിലേക്ക്, സിനിമയുടെ യാഥാര്‍ഥ്യം പെട്ടെന്നു കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇതെന്നും ശ്യാം പുഷ്കരന്‍ വ്യക്തമാക്കി.

തെറി ഉള്‍പ്പെടുത്തിയതുകൊണ്ട് പൂര്‍ണമായ അര്‍ത്ഥത്തില്‍ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പലരുടെയും പരാതി. ‘ജോജി’യിലെ തെറികള്‍ ഈ പറയുന്ന തരത്തില്‍ കടുപ്പമുള്ളതാണെന്ന തോന്നല്‍ എനിക്കില്ല. ആ വാക്കുകള്‍ അലോസരപ്പെടുത്തിയവരോട് സ്നേഹവും സഹതാപവും മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.