നേപ്പാളില്‍ ഒരാഴ്ചയ്ക്കിടെ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. 21 പേരെ കാണാതായി. മരിച്ചവരില്‍ 4 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. കാണാതായവരില്‍ 20 പേരും സിന്ധുപാല്‍ചൗക്കിലെ മേലാംചിയില്‍ നിന്നുള്ളവരാണ്. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ നേപ്പാളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ അളവെത്രയാണ് ഇനിയും വ്യക്തമായിട്ടില്ല. ഇപ്പോള്‍ തെരച്ചിലിനും രക്ഷപ്പെടുത്തലിനും വെള്ളപ്പൊക്കത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.