ചെന്നൈ: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആകെയുണ്ടായിരുന്ന രണ്ടുപവന്‍റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജോലി വാഗ്ദാനം ചെയ്തു.

സ്റ്റാലിന്‍ മേറ്റൂര്‍ ഡാം സന്ദര്‍ശിക്കാന്‍ എത്തിയ വേളയിലാണ് ആര്‍. സൗമ്യ മുഖ്യമന്ത്രിക്ക് സ്വര്‍ണമാല നല്‍കിയത്. കമ്ബ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് ബിരുദദാരിയായ സൗമ്യ ഇതോടൊപ്പം ഒരു ജോലി അപേക്ഷയായി ഒരു കത്തും സമര്‍പിച്ചിരുന്നു.

 

 

മാതാവ് ന്യൂമോണിയ ബാധിച്ച്‌ മരിച്ചതാണെന്നും ആവിന്‍ മില്‍ക്കില്‍ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നതെന്നും കത്തില്‍ സൗമ്യ എഴുതി. മാതാവിന്‍റെ ചികിത്സക്കായി അച്ഛന്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച സമ്ബാദ്യത്തില്‍ നിന്ന് കുടുംബം 13 ലക്ഷത്തിലേറെ രൂപ ചെലവാക്കിയതായും അവര്‍ പറഞ്ഞു. രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുക കൂടി ചെയ്തതോടെ കുടുംബം സാമ്ബത്തിക പ്രതിസന്ധിയിലായി.

പിതാവിന്‍റെ 7000 രൂപ പെന്‍ഷനിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇതില്‍ 3000 രൂപ വാടകയായി നല്‍കണം. ബാക്കിയുള്ള 4000 രൂപ വെച്ചാണ് തങ്ങള്‍ ഒരുമാസം ജീവിക്കുന്നതെന്നും സൗമ്യ മുഖ്യമന്ത്രിക്ക് എഴുതി. കൈവശം പണമില്ലാത്തതതിനാലാണ് ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നല്‍കിയത്.

തന്‍റെ അവസ്ഥ പരിഗണിച്ച്‌ ഒരു സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നല്‍കണമെന്നാണ് സൗമ്യ അഭ്യര്‍ഥിച്ചത്. കുടുംബത്തിന്‍റെ അവസ്ഥ ബോധ്യമായതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് സ്റ്റാലിന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.