ലോക് ജനശക്തി പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പസ്വാനെ നീക്കി. ഒരാൾക്ക് ഒരു പദവി മതിയെന്ന നയത്തെ തുടർന്നാണ് ചിരാഗിന് അധ്യക്ഷ പദവി നഷ്ടമായത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽജെപി പാർലമെന്ററി പാർട്ടി നേതാവ്, പാർലമെന്ററി ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ചിരാഗ് ആണ് വഹിച്ചിരുന്നത്. ആകെ ആറ് എംപിമാരുള്ള എൽജെപിയിലെ അഞ്ചുപേരും ചിരാഗിനെതിരായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിരാഗ് പസ്വാനെ ഒറ്റപ്പെടുത്തി ഒപ്പമുണ്ടായിരുന്ന എംപിമാർ എതിർപക്ഷത്തേക്ക് നീങ്ങിയത്.
അതേസമയം ചിരാഗ് പസ്വാനെതിരെ വിമത നീക്കം നടത്തിയ അഞ്ച് എംപിമാരെയും എൽജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ നീക്കിയതിന് തൊട്ടുപിന്നാലെയാണ് വിമതരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പശുപതി പരസ്, വീണ ദേവി, പ്രിൻസ് രാജ്, ചന്ദൻ സിങ്, മെഹബൂബ് അലി കേശർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദേശീയ നിർവാഹക സമിതിയിലാണ് തീരുമാനം. സുർജൻ ഭാനിനെ വർക്കിങ് പ്രസിഡന്റും തെരഞ്ഞെടുപ്പ് ഓഫീസറുമായി തെരഞ്ഞെടുത്തു. പുതിയ അധ്യക്ഷനെ അഞ്ചുദിവസത്തിനകം തെരഞ്ഞെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പുറത്താക്കപ്പെട്ട വിമത എംപിമാർ ചേർന്ന് കഴിഞ്ഞ ദിവസം ചിരാഗ് പസ്വാന്റെ പിതൃസഹോരൻ പശുപതി പരാസിനെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിയമിച്ചിരുന്നു



