തിരുവനന്തപുരം : രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയെ പിന്തുണച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫോണ്‍ വിളിച്ചതിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. സാധാരണ ഭരണാധികാരികള്‍ സമൂഹത്തിന് മാതൃകയാകണമെന്നാണ്. ഈ മന്ത്രിയെ മാതൃകയാക്കിയാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വളര്‍ന്നു വരുന്നവരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തയും, പ്രതീക്ഷയുമെന്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.വി. രാജേഷ് ചോദിച്ചു.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചുവെന്ന വിധത്തില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷ ഫാത്തിമയെ ഫോണില്‍ വിളിച്ച്‌ പിന്തുണയ്ക്കുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാടിനായി സമര്‍പ്പിച്ചിരുന്നു. ഉദ്ദേശം രണ്ട് ലക്ഷം വോട്ടര്‍മാരുള്ള നേമം മണ്ഡലത്തിലെ 3000- 3500 എസ്ഡിപിഐ, എന്‍ഡിഎഫ് അനുഭാവികളോടുള്ള ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ പ്രകടിപ്പിയ്ക്കലാണെന്നും വി.വി. രാജേഷ് കുറ്റപ്പെടുത്തി.

3900 വോട്ടുകള്‍ക്ക് വിജയിക്കാനും, മന്ത്രിയാകാനും കഴിഞ്ഞതിന്റെ സന്തോഷം തനിക്കു ലഭിച്ച ആദ്യ അവസരത്തില്‍ത്തന്നെ മന്ത്രി പ്രകടിപ്പിച്ചതാണ്. തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി സുഖിപ്പിക്കുമ്ബോള്‍ താന്‍ ഇരിക്കുന്ന പദവിയെന്തെന്ന് ഓര്‍ക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും മന്ത്രിക്കുണ്ടാകണം.

മന്ത്രി വി.ശിവന്‍ കുട്ടി ജയിച്ച നേമം മണ്ഡലത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെയും, സംഘത്തേയും കുറിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇടതുപക്ഷ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് നിമിഷയുടെ അമ്മ ബിന്ദു. നിമിഷ മതം മാറി തീവ്ര വാദിയാകാനുള്ള കാരണം എസ്ഡിപിഐക്കാരനാണ് എന്ന് ബിന്ദു ആവര്‍ത്തിക്കുന്നുണ്ട്. നിമിഷയക്കു പുറമെ കൂടുതല്‍ തീവ്ര വാദിക്കുട്ടികള്‍ നാട്ടിലുണ്ടാകുവാനുള്ള പ്രേരണകള്‍ നല്‍കുന്നവര്‍ മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യരാണോയെന്ന് അവരെ ജയിപ്പിച്ച നേമത്തെ ജനങ്ങള്‍ ചിന്തിയ്ക്കട്ടെയെന്നും വി.വി. രാജേഷ് പറഞ്ഞു.