വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബി ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദര്‍ശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച ബെക്സ് കൃഷ്ണന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ ഇടപെടലിലാണ് ജീവിതം തിരികെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുൻപ് അബൂദബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന് (45) വധശിക്ഷ ലഭിച്ചത്. എം.എ. യൂസുഫലിയുടെ ഇടപെടലിലൂടെ വധശിക്ഷ ഒഴിവാകുകയായിരുന്നു.

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസുഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.