കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന പരാതിയിൽ കോടതി വിധി നേരിടാൻ തയ്യാറെന്ന് ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. താൻ ജനങ്ങൾക്കായിത്തന്നെ നിലകൊള്ളുമെന്നും ഗംഭീർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹി ഡ്രഗ് കൺട്രോളറാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് ജൂലൈ 29ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ലൈസൻസില്ലാതെ അവശ്യ മരുന്നുകൾ വൻതോതിൽ ശേഖരിച്ച് സൂക്ഷിച്ചതിന് ഗൗതം ഗംഭീർ ഫൗണ്ടേഷനെതിരെയും ഇവർക്ക് മരുന്ന് നൽകിയ ഡീലർമാർക്കെതിരെയും ഉടൻ തന്നെ നടപടിയെടുക്കുമെന്ന് ഡ്രഗ് കൺട്രോളർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ആറാഴ്ച സമയം ഡൽഹി ഹൈക്കോടതി അനുവദിച്ചു. അഭിഭാഷക നന്ദിതാ റാവുവാണ് ഡ്രഗ്സ് കൺട്രോളർക്കായി ഹാജരായത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ നഗ്നമായ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.



