ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനായി ഇന്ത്യയും ന്യൂസിലന്‍ഡും തയ്യാറെടുത്ത് കഴിഞ്ഞു. ജൂണ്‍ 18ന് സതാംപ്ടണില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിനായി ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മത്സരത്തെ കുറിച്ചുള്ള പ്രവചനങ്ങളും അഭിപ്രായ പ്രകടനങ്ങളും ഒരുപാട് ഉയരുന്നുണ്ട്. ക്രിക്കറ്റില്‍ സജീവമായുള്ള താരങ്ങളും മുന്‍ താരങ്ങളും വിദഗ്ധരടക്കമുള്ളവര്‍ തങ്ങളുടെ പ്രവചനങ്ങളുമായി വരുന്നുണ്ട്.

ഇപ്പോഴിതാ ഫൈനല്‍ മത്സരം കളിക്കുന്ന ഇരു ടീമുകളുടേയും നായകന്മാരുടെ ഗുണങ്ങളുടെ വിലയിരുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ബ്രണ്ടന്‍ മക്കല്ലം. നേരത്തേയും ഫൈനലുമായി ബന്ധപ്പെട്ട് തന്‍്റെ അഭിപ്രായം വ്യക്തമാക്കി മക്കല്ലം രംഗത്ത് വന്നിരുന്നു. ഫൈനല്‍ മത്സരം കടുപ്പമാകുമെന്നും ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ ചെറിയ മുന്‍തൂക്കം തന്‍്റെ രാജ്യമായ ന്യൂസിലന്‍ഡിന് ആണെന്നുമായിരുന്നു മക്കല്ലം പറഞ്ഞത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലേക്ക് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ഇംഗ്ലണ്ടിലെ സ്വിങ്ങ് തുണയ്ക്കുന്ന പിച്ചിലാണ് ഫൈനല്‍ മത്സരമെന്നത് ന്യൂസിലന്‍ഡിന് ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ വെല്ലുവിളികള്‍ നിറഞ്ഞ പല സന്ദര്‍ഭങ്ങളിലും ഇന്ത്യന്‍ ടീം വിജയം കൈവരിച്ചിട്ടുണ്ട് എന്നതും ഈ മത്സരത്തെ അങ്ങേയറ്റം ആവേശകരമാക്കുന്നു.

ഇതുകൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. ഇതുവരെ ഐസിസിയുടെ കിരീടങ്ങളൊന്നും നേടാന്‍ ഇരു നായകന്മാര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതാത് ടീമിന്‍്റെ നായകന്മാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും ഒരു ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. മികച്ച താരങ്ങള്‍ ഇരു കൂട്ടര്‍ക്കും ഉണ്ടെന്നതിനാല്‍ മത്സരഫലം പ്രവചിക്കുക അസാധ്യമാണ്.

വിരാട് കോഹ്ലിയുടേയും കെയ്ന്‍ വില്യംസണിന്‍്റെയും നായകഗുണങ്ങളില്‍ വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മക്കല്ലം.’കോഹ്ലിയും വില്യംസണും മികച്ച നായകന്മാരാണ്. ഇരുവരും തങ്ങളുടെ ടീമുകളെ നന്നായി നയിക്കുന്നുണ്ട്. ഇരുവരും മികച്ച ഫോമിലാണ് ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കുകയെന്നത് വലിയ അംഗീകാരമാണ്. ദീര്‍ഘനാളുകളായുള്ള അധ്വാനത്തിന്‍്റേയും പോരാട്ടത്തിന്‍്റെയും ഫലമായാണ് ഫൈനലില്‍ കളിക്കാന്‍ ഇരുവരും യോഗ്യത നേടിയത്. ഇരു നായകന്മാരും തങ്ങളുടെ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ അങ്ങേയറ്റം പ്രയത്നിച്ചിട്ടുണ്ട്. ഇരു ടീമും ഫൈനല്‍ കളിക്കാന്‍ അര്‍ഹതയുള്ളവരാണെന്നാണ് കരുതുന്നത്’- ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

“വ്യത്യസ്തമായ ശൈലിയില്‍ തങ്ങളുടെ ടീമിനെ നയിക്കുന്നവരാണ് ഇരുവരും. ഒരാള്‍ക്ക് ആക്രമണോത്സുകതയാണ് മുഖമുദ്രയെങ്കില്‍ മറ്റൊരാള്‍ ശാന്തതയോടെ ടീമിനെ കൈകാര്യം ചെയ്യുന്നു. കോഹ്ലിയെ പോലെ അത്ര എക്സ്പ്രസീവ് ആയ ഒരു താരമല്ല വില്യംസണ്‍. തങ്ങളുടെ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുന്ന ഇരുവരുമാണ് ഈ മത്സരത്തിലെ നിര്‍ണ്ണായക താരങ്ങള്‍,” മക്കല്ലം പറഞ്ഞു.

ആര് ജയിക്കുമെന്ന ചോദ്യത്തിന് മക്കല്ലം പറഞ്ഞത് – “ഏതെങ്കിലും ഒരു ടീം കിരീടം നേടും. നിയമങ്ങള്‍ മാറിയതിനാല്‍ത്തന്നെ ഇരുടീമും ചേര്‍ന്ന് കിരീടം പങ്കുവെക്കാനാണ് സാധ്യത.” ഫൈനലിന് മുമ്പായി ഇംഗ്ലണ്ടുമായി ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇന്ത്യയെക്കാള്‍ വേഗത്തില്‍ പൊരുത്തപ്പെടാന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചേക്കും.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പേസ് ബൗളര്‍മാര്‍ക്കാകും കൂടുതല്‍ പിന്തുണ ലഭിക്കുക. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കൈല്‍ ജയ്മിസന്‍ തുടങ്ങിയ പേസ് ബൗളര്‍മാര്‍ കിവീസ് നിരയിലിറങ്ങുമ്പോള്‍ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ കരുത്തുറ്റ പേസര്‍മാര്‍ ഇന്ത്യക്കൊപ്പവുമുണ്ട്. ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാകും മത്സരത്തില്‍ നിര്‍ണ്ണായകമാവുക. ഐപിഎല്ലിന് ശേഷം മത്സരങ്ങള്‍ ഒന്നും കളിക്കാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത് എന്നത് ചിലപ്പോള്‍ അവരുടെ പ്രകടനത്തെ ബാധിച്ചേക്കാം.