ഐപിഎൽ പുനരാരംഭിക്കുമ്പോൾ ബംഗ്ലാദേശ് താരങ്ങളും ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. ന്യൂസീലൻഡ്, ഓസീസ് താരങ്ങളും ഐപിഎലിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഐപിഎൽ ഒരു സയ്യിദ് മുഷ്താഖ് അലി ട്രോഫി ആയേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം.

രണ്ട് ബംഗ്ലാദേശ് താരങ്ങളാണ് ഐപിഎലിൽ കളിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഷാക്കിബ് അൽ ഹസനും രാജസ്ഥാൻ റോയൽസിനു വേണ്ടി മുസ്തഫിസുർ റഹ്മാനും. ഇരുവർക്കും എൻഓസി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഐപിഎൽ നടക്കുന്ന സമയത്ത് ഇംഗ്ലണ്ട് ബംഗ്ലാദേശിൽ പര്യടനം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കും എൻഓസി നൽകാനാവില്ലെന്നാണ് ബിസിബി പ്രസിഡൻ്റ് നസ്മുൽ ഹസൻ പറയുന്നത്.

യുഎഇയിൽ ഐപിഎൽ നടക്കുമ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിടുക രാജസ്ഥാൻ റോയൽസ് ആവും. ആകെ നാല് വിദേശതാരങ്ങളാണ് ടീമിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ ജോസ് ബട്‌ലർ, മുസ്തഫിസുർ റഹ്മാൻ എന്നിവർ കളിക്കില്ലെങ്കിൽ അത് റോയൽസിനു കനത്ത തിരിച്ചടിയാകും.