കോവളം: കേരളത്തില്‍ വിഴിഞ്ഞം ഉള്‍പ്പെടെ 11 ലൈറ്റ് ഹൗസുകള്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പൊതു-സ്വകാര്യ പങ്കാളിത്വത്തോടെയാണ് ലൈറ്റ് ഹൗസുകള്‍ ടൂറിസം ആകര്‍ഷക കേന്ദ്രമാക്കുന്നത്.

കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനം. വിഴിഞ്ഞം കൂടാതെ മിനിക്കോയ്, വൈപ്പിന്‍, കണ്ണൂര്‍, പൊന്നാനി, മനക്കോടം, തങ്കശേരി വലിയഴീക്കല്‍, ആലപ്പുഴ, അഞ്ചുതെങ്ങ്, ചേറ്റുവ എന്നീ ലൈറ്റ് ഹൗസുകളിലും പദ്ധതി നടപ്പാക്കും.

താല്പര്യ പാത്രത്തില്‍ ഏറ്റവുമധികം താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് വിഴിഞ്ഞമാണെന്നും സൂചനയുണ്ട്. വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ സംഗീത-നൃത്ത-ജലധാര സജ്ജമാക്കിയിട്ടുണ്ട്.
ലൈറ്റ് ഹൗസ് ഉള്‍പ്പെട്ട എട്ടേക്കര്‍ സ്ഥലത്ത് ഉപയോഗിക്കാതെ കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലങ്ങളില്‍ ആംഫി തീയറ്റര്‍, കോട്ടേജ്, പാര്‍ക്ക്, സീവ്യൂ, ഭക്ഷണശാല എന്നിവ സജ്ജമാക്കിയാല്‍ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം താല്പര്യ പത്രം മുഖേന നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്നാണ് താല്പര്യ പത്രം സമര്‍പ്പിക്കേണ്ടത്.