പ്രാർത്ഥനയെ ഒരു വിശ്വാസാനുഭവമായി കാണാതെ നാം ചോദിക്കുന്നതു നല്കുന്ന ദൈവത്തിന്‍റെ മാന്ത്രിക ശക്തിയും അത്ഭുതകരമായ ഇടപെടലും പ്രതീക്ഷിക്കുന്നതിൽ അപകടമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വത്തിക്കാനിൽ അപ്പസ്തോലിക അരമനയുടെ പുറത്തെ ഡമാഷീൻ ചത്വരത്തിലെ തുറസ്സായ വേദിയില്‍ പൊതുപ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. പ്രാര്‍ത്ഥനയെ തുടര്‍ന്നു പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും ലഭിക്കാതെ വരുമ്പോൾ, പ്രാർത്ഥന ന്യായമായിരുന്നിട്ടും തന്‍റെ യാചന കേൾക്കായ്കയാൽ നിരാശരാവുകയും പ്രാർത്ഥന നിർത്തലാക്കുകയും മാനസികമായി പ്രതിരോധിക്കുകയും ചെയ്യുന്നവരുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

നാം പ്രാർത്ഥനയിൽ ദൈവത്തോട് ഐക്യപ്പെടുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണു ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും നമ്മുടെതന്നെ പ്ലാനും പദ്ധതികളുമാണ്. എന്നാൽ യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയിൽ ദൈവഹിതം തേടുന്ന വ്യക്തിയാണ് വിശ്വാസി. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ, എന്നാണു ഈശോ പഠിപ്പിച്ച പ്രാർത്ഥനയിൽ നാം ഉരുവിടുന്നത്. ദൈവഹിതം ലോകത്തിനുവേണ്ടി നിർവർത്തിതമാകുവാൻ നാം പ്രാർത്ഥിക്കുന്നു. ഇത് യഥാർത്ഥമായ പ്രാർത്ഥനയാണ്.

“ദൈവം നമ്മോടുകൂടെ…” എന്ന് എഴുതിവയ്ക്കാൻ എളുപ്പമാണ്. എന്നാൽ പലരും ചിന്തിക്കുന്നത് ദൈവം അവരുടെ കൂടെയാണെന്നാണ്. പ്രാർത്ഥനയിൽ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയാണ്. മറിച്ച് ദൈവത്തെ നാം പ്രാർത്ഥനകൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കുകയല്ല. നാം എളിമയോടെ പ്രാർത്ഥിക്കണമെന്നും, നമ്മുടെ വാക്കുകൾ പൊള്ളയായും വ്യാജഭാഷണമായും മാറാൻ ഇടയാക്കരുതെന്നും പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. രക്ഷയുടെ പൂർത്തീകരണം പൂർണ്ണമായും ദൈവത്തിന്‍റെ കരങ്ങളിലാണെന്ന് പറഞ്ഞുക്കൊണ്ടാണ് പ്രാർത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗം പാപ്പ ഉപസംഹരിച്ചത്.