ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതിശക്തമായി ന്യായീകരിച്ച്‌ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി’ ഇപ്പോഴുള്ള വിവാദങ്ങള്‍ മാധ്യമങ്ങള്‍ വെറുതെയുണ്ടാക്കുന്ന കോലാഹലങ്ങളാണ്. മാധ്യമങ്ങള്‍ പറയുന്നത് പോലെ ലക്ഷ ദ്വീപിലെ ജനങ്ങള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ക്കെതിരാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അബദുള്ളക്കുട്ടി വ്യക്തമാക്കി.
താനവിടെ പല തവണ പോയിട്ടുണ്ട്. തന്റെ അനുഭവത്തില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. കാരണം അവര്‍ക്ക് ആധുനിക വികസനം എത്തിച്ചത് അദ്ദേഹമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപ് നിവാസികള്‍ക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് പകരമായി എട്ട് വലിയ കപ്പലുകള്‍ അനുവദിച്ചു. കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. ദ്വീപില്‍ അക്കാലത്ത് ജെട്ടിയില്ലായിരുന്നു.
ബിജെപി ഗവര്‍മെന്റാണ് അവര്‍ക്ക് ജെട്ടി സൗകര്യം കൊടുത്തത്. നരേന്ദമോദി ആ ദ്വീപിലെ ആളുകള്‍ക്ക് കുടിവെള്ളമെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബില്‍ഡിങ് നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വികസനങ്ങള്‍ അവിടെ നടപ്പാക്കാനാകൂവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അവിടുത്തെ വികസനം ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ നടത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം രാജ്യസഭാ എംപി വി.ശിവദാസ് ലക്ഷദ്വീപ് വിഷയത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതുമെന്ന് പറഞ്ഞിരുന്നു ഇതിനെതിരെയുള്ള പ്രതികരണവുമായാണ് അബ്ദുള്ളക്കുട്ടി രംഗത്തുവന്നത്.