മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൊവിഡ് വ്യാപനം ഗുരുതരമായ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്നത്. മറ്റ് മൂന്ന് ജില്ലകളിലും ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി.

ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 33 ശതമാനമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ എഡിജിപിയുടെയും ഉത്തരമേഖലാ ഐജി അശോക് യാദവിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഇന്നത്തെ പരിശോധന.

ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിനൊപ്പം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും മലപ്പുറത്ത് കുറവില്ല. അതേസമയം ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ആദ്യമായി ഇന്നലെ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പതില്‍ താഴെയെത്തി (28.7). വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ ട്രിപ്പിള്‍ ലോക്കില്‍ നിന്ന് മലപ്പുറത്തിന് മോചനമുണ്ടാകൂ.