അനേകരുടെ ജീവന്‍പൊലിയുന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തെ വീണ്ടും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നതിനുള്ള തെളിവാണ് സംഘര്‍ഷമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ സന്ദേശത്തില്‍ പറഞ്ഞു. ആയുധങ്ങളുടെ ആരവം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ സമാധാനത്തിന്റെ പാതയിലൂടെ നടക്കാനും പാപ്പ ഇസ്രായേൽ- പലസ്തീൻ നേതാക്കളോട് അഭ്യർത്ഥിച്ചു. സമാധാനത്തിനും ഐക്യത്തിനുമായി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

അതേസമയം ഇസ്രായേല്‍- ഹമാസ് പോരാട്ടം തുടരുകയാണ്. ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തു സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ 33 പേര്‍ മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നൂറുകണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ ഹമാസ് വര്‍ഷിച്ചുക്കൊണ്ടിരിക്കുന്നത്. ഗാസ മുനമ്പും പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളും തകര്‍ക്കാന്‍ തിങ്കളാഴ്ച തുടങ്ങിയ വ്യോമാക്രമണം മൂര്‍ധന്യത്തിലെത്തിയതിനൊടുവില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണു കരസേനാംഗങ്ങളെയിറക്കി ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചത്. ടാങ്കുകളടക്കമുള്ള സന്നാഹങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചതോടെ കരയുദ്ധത്തില്‍ നിന്ന് രക്ഷ തേടാന്‍ ഹമാസ് പതിവുപോലെ ടണലുകളിലേക്ക് ഉള്‍വലിഞ്ഞു.