നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും. ശനിയാഴ്ച കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. പാർട്ടി നേരിടുന്ന പ്രതിസന്ധിയും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പ്രതിസന്ധിഘട്ടത്തിലാണെന്നിരിക്കെ വിമത നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും പരിഹാരം കാണാനും സോണിയ തയ്യാറായതായാണ് വാർത്തകൾ. അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ശശി തരൂരൂം കപിൽ സിബലുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും.
ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതോടെ പാര്‍ട്ടിയില്‍ വിമത സ്വരങ്ങള്‍ വീണ്ടും ഉയര്‍ന്നിരുന്നു. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരുന്നുവെന്ന് തുറന്നടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ എഴുതിയ കത്ത് പുറത്തുവന്നിരുന്നു. പാർട്ടിയുടെ അടിത്തറ മുതൽ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു



