തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ മാറുന്നു. തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യുഡിഎഫ് മേല്‍ക്കോയ്മക്ക് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തുല്യത വന്നതും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളൊക്കെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ ദൃശ്യമായത് യുഡിഎഫിന് ലഭിച്ചവയുടെ പട്ടികയിലായിരുന്നു. നഗരസഭകളില്‍ എല്‍ഡിഎഫിനേക്കാള്‍ 10 എണ്ണം അധികം പിടിച്ചത് യുഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ് രേഖ. സ്വതന്ത്ര പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യുഡിഎഫ് പക്ഷത്തായി. ഇവ ശരിയായ കണക്കില്‍ പെടുത്തുമ്പോള്‍ എല്‍ഡിഎഫിന് 39 ഉം യുഡിഎഫിന് 41 ഉം ആകും. തുല്യത വന്ന കളമശേരി ,പരവൂര്‍ , മാവേലിക്കര ,പത്തനംതിട്ട നഗരസഭകള്‍ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഈ നഗരസഭകളെ അങ്ങനെ പരിഗണിച്ചാല്‍ എല്‍ഡിഎഫ്- 39, യുഡിഎഫിന് 37 എന്നിങ്ങനെയായിരിക്കും മുനിസിപ്പാലിറ്റികളുടെ എണ്ണം. തുല്യത വന്ന വയനാട്, സ്വതന്ത്ര പിന്തുണയോടെ എല്‍ഡിഎഫ് അധികാരമുറപ്പിച്ച കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളില്‍ യുഡിഎഫിനൊപ്പമാണ്. ഗ്രാമ പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് ഭൂരിപക്ഷമുള്ള തിരുവനന്തപുരത്തെ കാഞ്ഞിരംകുളം കൊല്ലത്തെ പോരുവഴി എന്നിവ യുഡിഎഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്. തുല്യ നിലയിലുള്ള തിരുവനന്തപുരത്തെ അതിയന്നൂര്‍ ,പെരിങ്ങമല ,വിളവൂര്‍ക്കല്‍ കൊല്ലത്തെ ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ എന്നിവയെല്ലാം യുഡിഎഫ് പക്ഷത്താണ് രേഖപ്പെടുത്തിയത്. സോഫ്റ്റ് വെയറിലെ പിഴവ് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെചുപ്പ് കമ്മീഷന്‍ അറിയിച്ചു.