കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. ആഗ്ര- ഡല്‍ഹി, ജയ്‌പൂര്‍ -ഡല്‍ഹി ദേശീയ പാതകളും തടയാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമങ്ങള്‍ റദ്ദ് ചെയ്യാതെ ഇനി ചര്‍ച്ചക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍ വ്യക്തമാക്കി. അതേസമയം കര്‍ഷക സമരത്തെ പാര്‍ട്ടി തലത്തില്‍ പ്രതിരോധിക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കുകയും ടോള്‍ പിരിക്കുന്നത് തടയുകയും ചെയ്യുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുളള ദേശീയ പാതകള്‍ കൂടി നാളെ കര്‍ഷകര്‍ തടയും. ടോള്‍ പിരിവ് തടയുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക പോലീസിനുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. പഞ്ചാബില്‍ നിന്ന് മാത്രം 700 ട്രാക്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും അല്ലാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ സമവായ സാധ്യത ഇല്ലാതെ സമരം മുന്നോട്ട് പോകുകയാണ്. താങ്ങുവില ഉറപ്പാക്കുമെന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുളള നിയമം റദ്ദാക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച രാജ്യവ്യാപകമായി ബി.ജെ.പി ഓഫീസുകള്‍ അടക്കം ഉപരോധിക്കാനും കര്‍ഷകര്‍ ആഹ്വനം ചെയ്തിട്ടുണ്ട്. അതേസമയം കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് 700 പ്രാദേശിക യോഗങ്ങളും 700 വാര്‍ത്ത സമ്മേളനങ്ങളും നടത്താന്‍ ബി ജെ പി തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ അനിശ്ചിതകാല സമരം തുടങ്ങുന്നു. സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹസമരം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സമരം കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും.



