തിരുവനന്തപുരം∙തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ ജയസാധ്യതകൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് മുന്നണികൾ. മൂന്നു മുന്നണികൾക്കും കോർപറേഷനിലുള്ള സ്വാധീനവും നഗരത്തിലെ വോട്ടർമാരുടെ മനസ് എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്തതും വോട്ടു ചെയ്യാൻ നഗരവാസികൾ കാണിക്കുന്ന വിമുഖതയുമെല്ലാം പ്രവചനം ദുഷ്കരമാക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സാന്നിധ്യമാണ് ത്രികോണ പോരാട്ടം ശക്തമാക്കുന്നത്.

പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയറുണ്ടാകുമെന്നു തുറന്നു പറഞ്ഞു പോരിനിറങ്ങിയ ബിജെപി, കോർപറേഷൻ പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 45–50 സീറ്റുവരെയാണ് പാര്‍ട്ടി പറയുന്നത്. കോർപറേഷൻ പിടിക്കാനായാൽ ബിജെപിക്ക് അത് ‘ദേശീയതലത്തിലെ’ നേട്ടമാണ്. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വിജയം അനിവാര്യമായതിനാൽ ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. 15 വാർഡുകളിലെങ്കിലും ബിജെപി–എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവച്ചിട്ടുണ്ട്. ഇവിടുത്തെ ഫലം അധികാരത്തിൽ നിർണായകമാകും. ഗ്രൂപ്പ് പ്രശ്നം തിരിച്ചടിയാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കോർപറേഷൻ ഭരണം പിടിച്ചാൽ അത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻറെ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മറുവശം നിർജീവമായെന്ന ആക്ഷേപമുണ്ട്.

എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. മൂന്നു സീറ്റുകൾ ഇത്തവണ വർധിക്കുമെന്നും സർക്കാരിന് അനുകൂല തരംഗമുണ്ടായാൽ 50 കടക്കുമെന്നും പാർട്ടി അവകാശപ്പെടുന്നു. നിലമെച്ചപ്പെടുത്തുമെന്നും നാൽപതിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വവും പറയുന്നു. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകൾ വേണം. ബിജെപിക്കു 35ഉം കോൺഗ്രസിനു 21 സീറ്റുമാണ് കഴിഞ്ഞ തവണ ലഭിച്ചത്.