തിരുവനന്തപുരം : അപകടകരമായ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ച്‌ ശശി തരൂര്‍ എംപി. നേരത്തെ തന്നെ താന്‍ ഇതാവശ്യപ്പെട്ടതാണെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ വോട്ട് ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.

‘ഞാന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്ബ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാര്‍ശ നടത്തിയപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായി. ‘ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

2018-ല്‍ കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച്‌ താനിട്ട ട്വീറ്റും തരൂര്‍ ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘എന്റെ അനന്തരവന്‍ അവിനാശ് തരൂരുമായി, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും അനുകൂലമായി വാദിച്ചുകൊണ്ട് ഞാന്‍ മയക്കുമരുന്ന് നയ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു’ തന്റെ പഴയ ട്വീറ്റും തരൂര്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.