സന്നിധാനം : ശബരിമലയില്‍ ഇന്നലെ മാത്രം 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സേവനം കഴിഞ്ഞിറങ്ങിയ 17 പേര്‍ക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസില്‍ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത്, പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുള്ള, രണ്ട് പൊലീസുകാര്‍, ഒരു ഐ.ആര്‍.ബി സേനാംഗം, ശബരിമല വിശുദ്ധി സേനയിലെ നാല് ജീവനക്കാര്‍ എന്നിവര്‍ക്കും പമ്ബയില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

ജീവനക്കാര്‍ക്കിടയിലെ രോഗവ്യാപനം കണക്കിലെടുത്ത് രണ്ടാം ഘട്ടത്തില്‍ സേവനത്തിനെത്തിയ പൊലീസുകാരെ പുതിയ ബാരക്കിലേക്ക് മാറ്റി. കൂടുതല്‍ ഭക്തര്‍ എത്തുമ്ബോള്‍ നിലവിലെ ക്രമീകരണങ്ങള്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡും പൊലീസും പറയുന്നത്. ആവശ്യമെങ്കില്‍ മാത്രമേ നിലയ്ക്കലില്‍, കൂടുതല്‍ ലാബുകള്‍ അനുവദിക്കേണ്ടതുള്ളു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.

നിലവില്‍ നാല് കോവിഡ് പരിശോധന ലാബുകളാണ് നിലയ്ക്കലില്‍ ഉള്ളത്. സന്നിധാനത്ത് തുടരുന്ന ജീവനക്കാര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.അതേസമയം പ്രതിദിനം രണ്ടായിരം പേര്‍ക്കും ആഴ്ച അവസാനങ്ങളില്‍ മൂവായിരം തീര്‍ത്ഥാടകര്‍ക്കും പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം