തിരുവനന്തപുരം: കെ.എം മാണിയെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ്‌ സി.പി.എമ്മും എല്‍.ഡി.എഫും. അവിടേക്കാണ്‌ ജോസ്‌ കെ.മാണി നടന്നു കയറിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുങ്ങിത്താഴുന്ന ടൈറ്റാനിക്ക്‌ കപ്പലാണ്‌ എല്‍.ഡി.എഫ്‌. അതിലേക്ക് ചാടിക്കയറാനുള്ള ജാേസ് കെ. മാണിയുടെ തീരുമാനം തെറ്റായിപ്പോയെന്ന്‌ കാലം തെളിയിക്കുമെന്നും കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ മുല്ലപ്പളളി പറഞ്ഞു.

കെ.എം മാണിയുടെ വേദന, മകനായ ജോസിന്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി. യു.ഡി.എഫിന്റെ വാതിലുകള്‍ ഒരിക്കലും ജോസ്‌ കെ.മാണിയുടെ മുന്നില്‍ അടച്ചിട്ടില്ല. നിലപാടുകളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു.അതിനെ ആരും മുന്നണിയില്‍ നിന്ന്‌ പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല.

യുഡിഎഫ്‌ വിട്ട്‌ ഇടതു മുന്നണിയില്‍ ചേരാന്‍ ജോസ്‌.കെ.മാണി നേരത്തെ  തീരുമാനിച്ചിരുന്നതായും പ്രഖ്യാപനം വൈകിയെന്നേ ഉള്ളുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭയിലെ കയ്യാങ്കളി കേസ്‌ പിന്‍വലിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോഴും ആ നിലപാട്‌ തെറ്റാണെന്ന്‌ പറയാന്‍ ജോസ്‌ തയ്യാറായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.