മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. രണ്ട് കോടിയിൽ കൂടുതലുള്ള തുകകൾക്ക് അധിക ഇളവ് നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇളവുകൾ നൽകുന്നത് അപ്രസക്തമാണ്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. സാമ്പത്തിക നയരൂപീകരണത്തിനുള്ള അധികാരം കേന്ദ്രസർക്കാറിനാണെന്നും അതിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം സമർപ്പിച്ച പുതിയ സത്യാവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.



