ബെംഗളൂരു: വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖ പ്രസവം. (സെപ്തംബര്‍ 8) ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ബെംഗളൂരുവിലെത്തിച്ചതിന് പിന്നാലെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്‍ഡിഗോ 6E 122 വിമാനത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലറി വിളിച്ചു. എന്നാല്‍ ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ ഷൈലജ വല്ലഭാനി സമയോചിതമായി ഇടപെട്ട് യുവതിക്ക് വേണ്ട ശുശ്രൂഷകള്‍ നല്‍കി. യുവതിക്ക് പൂര്‍ണ പിന്തുണയോടെ ക്യാബിന്‍ ക്രൂവും ഒപ്പമുണ്ടായിരുന്നു. 7:40തോടെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ അമ്മയേയും കുഞ്ഞിനെയും എയര്‍പോര്‍ട്ട് ജീവനക്കാര്‍ കരാഘോഷത്തോടെയാണ് സ്വീകരിച്ചത്. വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ അമ്മയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുവാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. മാസം തികയാതെയാണ് യുവതി പസവിച്ചതെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഇന്‍ഡിഗോ സൗജന്യ യാത്ര നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ ആവശ്യപ്പെടുന്നത്. മാസം തികയാത്തതിനാലാണ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതെന്നും വിമാനക്കമ്പനി അറിയിച്ചു.