കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പാലത്തിന്റെ അടിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികള്‍ കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

പാലം പൊളിക്കല്‍ ആരംഭിച്ച്‌ 5 ദിവസങ്ങള്‍ക്ക് ശേഷമാണ് പാലത്തിന് സമീപത്തുകൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് മുതല്‍ ഭാഗികമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് പോലീസ് യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയത്. ഇത് പ്രകാരം കാക്കനാട് നിന്ന് എറണാകുളം ഭാഗത്തേക്ക് സിവില്‍ ലൈന്‍ റോഡ് വഴി എത്തുന്നവര്‍ പടമുകള്‍ ജംഗ്ഷനില്‍ നിന്നും, സീ പോര്‍ട്- എയര്‍ പോര്‍ട് റോഡ് വഴി എത്തുന്നവര്‍ ഈച്ചമുക്കില്‍ നിന്നും തൂതിയൂര്‍ റോഡിലേക്ക് പ്രവേശിക്കണം. തുടര്‍ന്ന് പുതിയ റോഡ് വഴി ചക്കരപ്പറമ്ബിലെത്തി കത്രിക്കടവ് വഴി കെകെ റോഡിലെത്തി കലൂര്‍ ഭാഗത്തേക്കെത്താം.

എറണാകുളം ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ സിവില്‍ ലൈന്‍ റോഡിലേക്ക് പ്രവേശിക്കാതെ പാലാരിവട്ടം- ഇടപ്പള്ളി റോഡ് വഴി ഇടപ്പള്ളിയില്‍ എത്തുകയും ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് മാര്‍ഗം പാടിവട്ടത്തെത്തി സിവില്‍ ലൈന്‍ റോഡില്‍ പ്രവേശിക്കുകയും ചെയ്യണം. പാലാരിവട്ടം പാലത്തിന് അടിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തല്‍ സര്‍വീസ് റോഡുകളില്‍ അടക്കം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന് കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രധാനപ്പെട്ട പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ചു കൊണ്ടുള്ള നിയന്ത്രങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്ന് ട്രാഫിക് ചുമതലകൂടിയുള്ള ഡിസിപി ജി. പൂങ്കുഴലി നേരത്തെ പ്രതികരിച്ചിരുന്നു.