മോസ്കോ: കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ റഷ്യ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍.
റഷ്യ വികസിപ്പിച്ച സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിന്‍ യൂ.എന്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പുടിന്‍ പറഞ്ഞു. വാക്‌സിന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി റഷ്യ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ അറിയിച്ചു. യു.എന്‍ പൊതുസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“യു.എന്‍ രക്ഷാസമിതിയിലെ മുഴുവന്‍ ജീവനക്കാരെയും സഹായിക്കാന്‍ റഷ്യ തയ്യാറാണ്. ഇതിനായി കൊവിഡ് പ്രതിരോധ വാക്സിന്‍ ഏവര്‍ക്കും സൗജന്യമായി നല്‍കും.” പുടിന്‍ പറഞ്ഞു.സ്പുട്‌നിക് അഞ്ച് എന്ന വാക്സിന്‍ കുത്തിവച്ച നിരവധി പേര്‍ രോഗമുക്തരായി.തന്റെ മകള്‍ക്കും വാക്സിന്‍ കുത്തിവച്ചതോടെ രോഗം മാറിയെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ നിര്‍മിച്ച വാക്സിന്‍ വിശ്വസനീയവും സുരക്ഷിതവുമാണെന്നും പുടിന്‍ വ്യക്തമാക്കി. പൊതു ആവശ്യകത മനസിലാക്കിയാണ് റഷ്യയുടെ തീരുമാനം, യു.എന്നിലെ ചില സഹപ്രവര്‍ത്തകര്‍ ഇത് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അതേസമയം പുടിന് നന്ദി അറിയിക്കുന്നതായും റഷ്യയുടെ സഹായം ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പൊതുസഭയില്‍ പറഞ്ഞു. നിലവിലെ പഠനപ്രകാരം സ്പുട്‌നിക് അഞ്ച് സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ട പരീക്ഷണം നടത്തിയ നാല്‍പ്പത് പേരില്‍ മൂന്നാഴ്ചയ്ക്കകം രോഗം ഭേദമായതായി കണ്ടെത്തി.