മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി ജാമ്യം തള്ളിയത്.
ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മുഹമ്മദ് നിഷാം അനുഭവിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടണമെന്ന ആവശ്യവും കോടതി നിരസിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. രണ്ട് തവണ ജാമ്യകാലാവധി നീട്ടുകയും ചെയ്തു. എന്നാൽ, മൂന്നാമതും ജാമ്യം നീട്ടണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തുടർന്ന് സെപ്റ്റംബർ 15ന് പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാകുകയും ചെയ്തു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് നിഷാം സുപ്രിംകോടതിയെ സമീപിച്ചത്.



