വാഷിങ്ടണ്‍: കോവിഡ് ഫണ്ടില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നിരവധി ജീവനക്കാരെ പുറത്താക്കി അമേരിക്കന്‍ കമ്പനിയായ ജെ.പി മോര്‍ഗന്‍. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാനായി മാറ്റിവെച്ച ഫണ്ടിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഇക്കണോമിക് ഇഞ്ചുറി ഡിസാസ്റ്റര്‍ വായ്പ ചില ജീവനക്കാര്‍ അനധികൃതമായി സ്വന്തമാക്കിയെന്നാണ് ജെ.പി മോര്‍ഗന്‍െറ കണ്ടെത്തല്‍. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ 10,000 ഡോളര്‍ വരെ വായ്പ നല്‍കാനായി മാറ്റിവെച്ച തുകയിലാണ് തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ വായ്പ അനധികൃതമായി ജെ.പി മോര്‍ഗനിലെ ചില ജീവനക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ബാങ്കിന്‍െറ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ജെ.പി മോര്‍ഗന്‍ ജീവനക്കാരെ പുറത്താക്കിയത്. എന്നാല്‍, വാര്‍ത്തകള്‍ ഇതുവരെ ബാങ്ക് സ്ഥിരീകരിച്ചിട്ടില്ല.

160,000 ജീവനക്കാരാണ് ജെ.പി മോര്‍ഗന് യു.എസിലുള്ളത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ബില്യണ്‍ ഡോളറാണ് സ്ഥാപനം വായ്പയായി നല്‍കിയത്.