സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മുപ്പത്തിയൊന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കും. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് യാത്ര തിരിക്കുക. ഇന്ന് വൈകിട്ട് ദമ്മാമില്‍ നിന്നും വന്ദേഭാരത് മിഷനു കീഴിലുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലേക്കാണിവര്‍ യാത്ര തിരിക്കുക.

കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 31 പേരാണ് നാളെ നാടണയുക. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നവരാണിവര്‍. സംഘത്തിലെ 12 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കുള്ള അന്തിമ അനുമതി കരസ്ഥമാക്കിയത്.

അന്യസംസ്ഥാനക്കാരെ കേരളത്തിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്താന്‍ വിമാന കമ്ബനി തുടക്കത്തില്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എംബസിയെ ബന്ധപ്പെട്ട് പ്രത്യേക അനുമതി നേടിയാണ് ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ കൂടി വാങ്ങിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് സൗദിയില്‍ നിന്നും ജയില്‍ മോചിതരെ നാട്ടിലെത്തിക്കുന്നത്.