ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു. പ്രതിദിന വര്‍ധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്തി അധ്യാപകരില്‍ നിന്ന് പഠനബന്ധമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളില്‍ എത്തുന്നതിനായി കൈയില്‍ കരുതണം.

അണ്‍ലോക്ക് നാലിന്‍റെ ഭാഗമായി ഈ മാസം 21 മുതലാണ് ഇളവ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. അതെസമയം ദില്ലിയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ബാറുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതല്‍ മദ്യം വിളമ്പാം.