മഡ്രിഡ്: ഒടുവില്‍ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരും. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്ന് താരം പ്രഖ്യാപിച്ചു.

ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി നിലപാട് പ്രഖ്യാപിച്ചത്.
മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ താരം, ക്ലബ്ബിനോടുള്ള അഗാധമായ
സ്നേഹവും വെളിപ്പെടുത്തി.

തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കുന്നത് തടയുന്നതിനാണ് കരാര്‍
അവസാനിക്കുന്ന 2021 ജൂണ്‍ വരെ തുടരുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. ഫ്രീ ട്രാന്‍സ്ഫറായി
വിട്ടുപോകാന്‍ താരത്തെ അനുവദിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. 6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും പുതിയതീരുമാനത്തെ സ്വാധീനിച്ചു.

ഓഗസ്റ്റ് അവസാന വാരത്തിലാണ്, 16 സീസണുകളിലായി കളിക്കുന്ന ബാഴ്സ വിടുമെന്ന് മെസ്സി
പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ്
വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ
അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.