ഭുവനേശ്വര്‍ : സോഷ്യല്‍ മീഡിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും വിദ്വേഷപ്രചാരണം നടത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ 42കാരനാണ് അറസ്റ്റിലായത്. കട്ടക്ക് പൊലീസിന്‍റെ സഹായത്തോട് കൂടിയാണ് വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം ഇയാളെ കുശുമ്ബി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് പിടികൂടിയത്.

സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരായ പരാതിയുള്ളത്. ഒഡിഷയിലെ സാലിപൂരില്‍ ചെറിയ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും നിരവധിപ്പേര്‍ക്കാണ് വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചത്.

രാജ്യദ്രോഹം അടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയില്‍ സന്ദേശം വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇയാളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.