ന്യൂഡല്‍ഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയാണ് തള്ളിയത്. കോവിഡിെന്‍റ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

ഹരജിയില്‍ പുതുതായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭുഷന്‍, ബി.ആര്‍.ഗവായ്, കൃഷ്ണ മുരി എന്നിവര്‍ നിരീക്ഷിച്ചു. ജഡ്ജിമാരുടെ ചേംബറിലാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. നേരത്തെ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ 11 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയത്. സെപ്തംബര്‍ ഒന്നിന് തുടങ്ങിയ ജെ.ഇ.ഇ പരീക്ഷ ആറ് വരെ നീണ്ടു നില്‍ക്കും. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ നടക്കുന്നത്.