ബാഴ്സലോണ വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയെ ടീമിലെത്തിക്കാനായി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ച്‌ ജര്‍മന്‍ ക്ലബായ വിഎഫ്സി സ്റ്റുട്ട്ഗര്‍ട്ടിന്‍്റെ ആരാധകര്‍. മെസിയുടെ റിലീസ് ക്ലോസായ 700 മില്ല്യണ്‍ യൂറോയും ഒപ്പം 200 മില്ല്യണ്‍ യൂറോയുമടക്കം ആകെ 900 മില്ല്യണ്‍ യൂറോയ്ക്കുള്ള ക്രൗഡ് ഫണ്ടിംഗാണ് നടക്കുന്നത്.

6 ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച ക്രഡ് ഫണ്ടിംഗിലേക്ക് ഇപ്പോള്‍ ആകെ 2052 യൂറോ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആകെ 142 പേര്‍ പണം നല്‍കിയിട്ടുണ്ട്. ടിം ആര്‍ട്ട്മാന്‍ എന്ന ആരാധകനാണ് ക്രൗഡ് ഫണ്ടിംഗിനു തുടക്കമിട്ടത്.

ഒരു വര്‍ഷത്തെ കരാര്‍ കൂടി ക്ലബുമായി ബാക്കി നില്‍ക്കെ മെസിയെ ലഭിക്കണമെങ്കില്‍ ക്ലബുകള്‍ 700 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കണമെന്ന് ലാ ലിഗ ഗവേണിംഗ് ബോഡിയാണ് പറഞ്ഞത്. പുതിയ സീസണു മുന്നോടിയായുള്ള കൊവിഡ് പരിശോധനക്ക് തരം എത്തിയിരുന്നില്ല. പരിശീലനത്തിലും താരം പങ്കെടുക്കുന്നില്ല.

പുതിയ കരാര്‍ പ്രകാരം മെസിക്ക് 2020-21 വരെയാണ് കരാര്‍. എന്നാല്‍, അവസാന വര്‍ഷം സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് കരാര്‍ റദ്ദാക്കാമെന്ന വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നു. ജൂണില്‍ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു. എന്നാല്‍, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുമെന്നാണ് മെസിയുടെ അഭിഭാഷകന്‍ പറയുന്നത്.

ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്‍്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും ബാഴ്സ ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാന്‍ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡന്‍്റ് ജോസപ് മാര്‍തോമ്യൂവിന്‍്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.