ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. കൊറോണ കാലത്ത് നടത്തുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്. കൊറോയുടെ ആശങ്കയില്‍ പല പ്രമുഖ താരങ്ങളും പിന്മാറി. ഇതോടെ നൊവാക് ദ്യോക്കോവിച്ചിന്റെയും സെറീന വില്യംസിന്റെും കിരീട സാധ്യത വര്‍ധിച്ചു. പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്ബ്യന്‍ റോജര്‍ ഫെഡററും ലോക ഒന്നാം നമ്ബര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടിയും പിന്മാറിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചാമ്ബ്യന്‍ഷിപ്പ് നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. കളിക്കാരെ കര്‍ശനമായി നിയന്ത്രിക്കുന്ന പരിതസ്ഥിതിയില്‍ സൂക്ഷിക്കും. ടൂര്‍ണമെന്റിനിടയക്ക് എല്ലാ ദിവസവും കൊറോണ പരിശോധനയുണ്ടാകും. മത്സരങ്ങള്‍ ആരംഭിച്ചശേഷം കൊറോണ ടെസ്റ്റ് പോസിറ്റീവ് ആകുന്ന കളിക്കാരന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. കളിക്കാരെ ഒന്നോ രണ്ടോ ഹോസ്റ്റലുകളിലായി താമസിപ്പിക്കും. ഹോട്ടലില്‍ നിന്ന് ഇവരെ കളിക്കളത്തിലേക്ക് കൊണ്ടുപോകും. കളിക്കളത്തിലേക്കും താമസിക്കുന്ന സ്ഥലത്തേക്കും മാതമേ യാത്രചെയ്യാന്‍ അനുവദിക്കൂ. അനുവാദം കൂടാതെ ബബിള്‍സില്‍ നിന്ന് പുറത്തുപോകുന്ന കളിക്കാരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കും.

സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന എല്ലാവരുടെയും ശാരീരിക ഊഷ്മാവ് പരിശോധിക്കും. കളിക്കാര്‍ കളിക്കുന്ന സമയത്തും ഭക്ഷണം കഴിക്കുമ്ബോഴും മാസ്‌ക് ധരിക്കേണ്ട. ബാക്കി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.

കൊറോണ ആശങ്കയുടെ പേരില്‍ ലോക രണ്ടാം നമ്ബര്‍ റാഫേല്‍ നദാലും പരിക്കിനെ തുടര്‍ന്ന് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയത് നൊവാക് ദ്യോക്കോവിച്ചിന്റെ കിരീട സാധ്യത ഉയര്‍ത്തിയിട്ടുണ്ട്.

പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച്‌ ആദ്യ റൗണ്ടില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയുടെ ദാമിര്‍ ദുംഹറിനെ നേരിടും. സെമിയില്‍ നാലാം സീഡായ സ്‌റ്റെഫാനോസ് ടിറ്റ്‌സിപാസോ ലോക ഏഴാം നമ്ബര്‍ അലക്‌സാണ്ടര്‍ സരേവയോ ആയിരിക്കും ദ്യോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ രണ്ടാം സീഡായ ഡൊമിനിക് തീമിനെയാകും നേരിടേണ്ടിവരുക.

മുന്‍നിര താരങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ അമേരിക്കയുടെ സെറീന വില്യംസിനാണ് വനിതാ വിഭാഗത്തില്‍ കിരീട സാധ്യത. കിരീടം നേടിയാല്‍ സെറീനയ്ക്ക് 24 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റിന്റെ റെക്കോഡിനൊപ്പം എത്താം. മുപ്പത്തിയെട്ടുകാരിയായ സെറീന ഇത് വരെ 23 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്.