അബുദാബി: സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേലിന്റെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച്‌ യു.എ.ഇ. 1972 മുതല്‍ നിലവിലുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ യു.എ.ഇയില്‍ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും ഇനി മുതല്‍ സാധിക്കും.

ഇതോടെ ഇസ്രയേലി ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ മാര്‍ക്കറ്റിലും ലഭ്യമാകും. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇസ്രയേലില്‍ നിന്നുമുള്ള വ്യക്തികളുമായും കമ്ബനികളുമായും കരാറിലെത്താനും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും സാധിക്കും.

യു.എ.ഇയുടെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ ഉത്തരവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.