മുംബൈ : കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലെ മഹാഡില്‍ തകര്‍ന്നു വീണ ബഹുനില കെട്ടിടത്തില്‍ നിന്ന് 60 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 30 പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. തകര്‍ന്ന കെട്ടിടത്തില്‍ 30 ഫ്ലാറ്റുകള്‍ ഉണ്ടായിരുന്നു.

മുംബൈയില്‍ നിന്നു 170 കിലോമീറ്റര്‍ അകലെ മഹാഡില്‍, കാജര്‍പുര മേഖലയില്‍ ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു ദുരന്തം. ധാരാളം കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ചു നില കെട്ടിടമാണ് നിലംപൊത്തിയത്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സംഘത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര മന്ത്രിമാരായ അതിഥി താക്കറെ, ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അതിഥി താക്കറെ അറിയിച്ചു.