രാത്രിയില്‍ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ബോധംകെട്ട് വഴിയില്‍ വീണയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘത്തെ പിടികൂടി. ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്ക്കറിയാ (35)യുടെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കൈക്കലാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു (26), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ (മണിക്കുട്ടന്‍ 29) ആവണീശ്വരം ഹരി ഭവനില്‍ ഹരി ഭവനില്‍ ഹരി (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

– ഈ മാസം 19 ന് പുലര്‍ച്ചെ 12.30 ന് പ്രവിത്താനത്തെ കാവുകാട്ട് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ആശുപത്രിയുടെ 50 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ മനു സ്ക്കറിയാ ബോധംകെട്ട് റോഡില്‍ വീഴുകയായിരുന്നു.പാലാ തൊടുപുഴ റോഡിലാണ് വീണത്. ബോധം തെളിഞ്ഞത് അര മണിക്കൂര്‍ കഴിഞ്ഞാണ്. ഉടനെ തന്നെ തപ്പിയപ്പോള്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതറിഞ്ഞു. പിന്നീടാണ് മൂന്ന് പവന്റെ മാലയും നഷ്ടപെട്ടതറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് പാലാ- തൊടുപുഴ റൂട്ടിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിനടുത്തുള്ള സി.സി.ടി.വിയില്‍ പതിഞ്ഞ ഒരു കാറിനെ പിന്‍തുടര്‍ന്നപ്പോഴാണ് മോഷ്ടിച്ചത് ഇവര്‍ തന്നെയെന്ന് പൊലീസിന് മനസിലായത്. പ്രതികള്‍ മൂന്നാറിലേക്ക് വിനോദയാത്ര പോകുമ്ബോളാണ് വഴിയരികില്‍ ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മാലയും ഫോണും അടിച്ചു മാറ്റുകയായിരുന്നു.

പ്രതികളിലൊരാളായ വിഷ്ണു ഗുണ്ടാലിസ്റ്റിന്‍ ഉള്ളയാളാണ് മറ്റ് രണ്ട് പ്രതികളും പല ക്രിമിനല്‍ കേസിലും പ്രതികളാണ്. മാലയും, മൊബൈല്‍ ഫോണും പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാലാ ഡിവൈ.എസ്.പി പി.കെ ബൈജു കുമാര്‍, സി.ഐ അനൂപ് ജോസ്., എസ്.ഐ മാരായ കെ.എച് ഹാഷിം, മാമ്മന്‍ ജോസഫ്, തോമസ് സേവ്യര്‍, സി.പി.ഒ മാരായ ഷെറിന്‍ സ്റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ മോഷണ സംഘത്തെ പിടികൂടിയത്.