ആലപ്പുഴ: ആലപ്പുഴ കോടംതുരുത്തില്‍ അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത മകന്‍ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്.

കെട്ടിടനിര്‍മാണ തൊഴിലാളിയായ രജിതയുടെ ഭര്‍ത്താവ് വിനോദ് ജോലിസംബന്ധമായി കായംകുളത്തായിരുന്നു. രാവിലെ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിനോദിന്റെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് കതക് ബലം പ്രയോഗിച്ച്‌ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലായിരിന്നു.

ഭര്‍ത്താവിന്റെ സാമ്ബത്തിക ബാധ്യത മൂലം ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥയാണ്. മകനേയും കൂട്ടി ഞാന്‍ പോകുന്നു എന്ന് കുറിച്ച്‌ രജിത സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം രജിത ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസ് നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.