കൊച്ചി: സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. സുപ്രീം കോടതിയും മുന്‍‌കൂര്‍ ജാമ്യാപേക്ഷയും തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്നത്. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂ‍ര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു. അമ്ബരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സുപ്രീംകോടതി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമത്തിന്റെ പരിധിയില്‍ ഈ കേസ് വരുമെന്നും വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ രഹ്ന തയ്യാറാകുന്നത്. സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണ നല്‍കിയ എല്ലാവരോടും സ്നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്ന ഫേസ്‌ബുക്കില്‍ കുറിച്ചു.