തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിനൊപ്പം പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ സഹോദരന്റെ അപകടമരണവും അന്വേഷിക്കാനൊരുങ്ങി എന്‍.ഐ.എയും ഇന്റലിജന്‍സ്‌ ഏജന്‍സികളും. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്‌ടിച്ച അപകടമായിരുന്നോ ഇതെന്നാണ് അന്വേഷണം സംഘം പരിശോധിക്കുക. രണ്ടര വര്‍ഷം മുമ്ബ്‌ വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍.ഐ.എയ്‌ക്ക്‌ ഏകദേശ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്‌റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന്‌ ഇതുമായി ബന്ധമുണ്ടോ എന്നു വിശദമായി അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷമാണ്‌ കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ സ്വപ്‌ന സുരേഷും സന്ദീപ്‌ നായരും ഉള്‍പ്പെടെയുള്ളവരുമായി പ്രവര്‍ത്തിച്ചത്. ഭരണമുന്നണിയിലെ പ്രമുഖ നേതാവ്‌ മുന്‍കൈയെടുത്താണ്‌ സ്വപ്‌നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയെന്നും, സംഘത്തിന്റെ നേതൃത്വം പിന്നീട്‌ ഇദ്ദേഹം ഏറ്റെടുത്തുവെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.