ബെയ്റൂട്ട് : ലോകത്തെ നടുക്കി ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഉഗ്ര സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം റഷ്യന്‍ കപ്പലിനെ കേന്ദ്രീകരിച്ച്‌. വളം നിറച്ച വലിയ കപ്പല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ മുന്നറിയിപ്പുകള്‍ അവഗണിച്ചു വര്‍ഷങ്ങളായി ബെയ്റൂട്ട് തുറമുഖത്തു നങ്കൂരമിട്ടിരുന്നു. ഇതാണു സ്‌ഫോടനം തീവ്രമാക്കിയതെന്ന സാധ്യതയിലേക്കാണ് അന്വേഷണം നീളുന്നതെന്നു രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2750 ടണ്‍ അമോണിയം നൈട്രേറ്റുമായി 2013 ല്‍ ആണ് റഷ്യന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ ബെയ്‌റൂട്ടില്‍ വന്നത്. എംവി റോസസ് എന്ന കപ്പലിന്റെ ലക്ഷ്യം മൊസാംബിക്ക് ആയിരുന്നു. എന്നാല്‍ ചില സാമ്ബത്തിക പ്രതിസന്ധികള്‍ കാരണം ബെയ്‌റൂട്ടില്‍ നിര്‍ത്തുകയായിരുന്നു. കപ്പലിലെ റഷ്യന്‍, യുക്രേനിയന്‍ ജീവനക്കാര്‍ക്കിടയില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. അസ്വസ്ഥത സൃഷ്ടിച്ചു. ‘ഒഴുകിനടക്കുന്ന ബോംബ്’ ആണ് ഈ കപ്പലെന്നു കസ്റ്റംസും പ്രാദേശിക ഭരണകൂടവും പലവട്ടം മുന്നറിയിപ്പു നല്‍കി. എന്നാല്‍ കപ്പല്‍ ബെയ്‌റൂട്ടില്‍നിന്നു പോയില്ലെന്നു ലെബനന്‍ കസ്റ്റംസ് ഡയറക്ടര്‍ ബദ്രി ഡാഹെര്‍ പറഞ്ഞു.

അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍, കപ്പലിലെ വസ്തുക്കള്‍ ഉണ്ടാക്കുന്ന വലിയ അപകടം മുന്‍നിര്‍ത്തി, തുറമുഖത്തിന്റെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷ കണക്കിലെടുത്തു സാധനങ്ങള്‍ തിരിച്ചെടുക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു’- ഡാഹറിന്റെ മുന്‍ഗാമി ചാഫിക് മെര്‍ഹി, കപ്പലുമായി ബന്ധപ്പെട്ട കേസിലെ ഒരു ജഡ്ജിക്ക് 2016ല്‍ എഴുതിയ കത്തിലെ വരികളാണിത്. ചൊവ്വാഴ്ച ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിന്റെ ഉറവിടം ഈ കപ്പലാണെന്ന് ലെബനന്‍ അധികൃതര്‍ തീര്‍ത്തുപറഞ്ഞിട്ടില്ല. എന്നാല്‍ 2750 ടണ്‍ അമോണിയം നൈട്രേറ്റ് മൂലമാണു സ്‌ഫോടനം ഉണ്ടായതെന്നു പ്രധാനമന്ത്രി ഹസ്സന്‍ ദായിബ് പറഞ്ഞിട്ടുമുണ്ട്.