മുംബയ്: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസാധാരണമായ പരിക്കുകള്‍ ഉളളതായി കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതകള്‍ ദിശ സാലിയന്റെ മരണത്തിന് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നും സൂചനകള്‍ നല്‍കുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റതായും അസാധാരണമായ നിരവധി പരിക്കുകള്‍ ശരീരത്ത് കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ വീഴ്ചയുടെ ആഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.ജൂണ്‍ 9 ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് ദിശ താമസിച്ചിരുന്ന കെട്ടിടത്തിന്റെ 41ാം നിലയില്‍ നിന്നും വീണ് മരണപ്പെടുന്നത്. എന്നാല്‍ ജൂണ്‍ 11 നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ രണ്ട് ദിവസമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയര്‍ന്നുവന്നിരുന്നു. ദിശയ്ക്ക് നേര ലൈംഗിക അതിക്രമം നടന്നതായി മുതിര്‍ന്ന ബി.ജെ. പി നേതാവ് നാരായണ റാണെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ ദിശയ്ക്ക് എതിരെ ലൈംഗിക അതിക്രമം നടന്നതായി പരാമര്‍ശിച്ചിട്ടില്ല.

ദിശയെ ബലാത്സംഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നും നാരായണ റാണെ ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.രണ്ട് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ നടന്നതിനാലാണിത്. ജൂണ്‍ 9 നാണ് ദിശ മരപ്പെടുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ജൂണ്‍ 14 ന് രാവിലെ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യുകയായിരുന്നു. ദിശ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മുംബയ് പൊലീസിന്റെ പ്രാഥമിക നിഗമനം.