ന്യൂഡല്‍ഹി : ഇന്ത്യയില്‍ മഹാമാരി പിടിമുറുക്കുമ്ബോള്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നാലു സംസ്ഥാനങ്ങളുണ്ടെന്നത് അഭിമാനമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പെട്ട മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയാണ് ഇതുവരെ ഒറ്റ കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്തത്. ഈ സംസ്ഥാനങ്ങള്‍ കൂടാതെ വടക്കുകിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡിനെ നേരിടാന്‍ പരിശോധനാ സൗകര്യങ്ങളും കൊവിഡ് ആശുപത്രികളും തുടക്കത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. ഇവിടങ്ങളില്‍ 3731 ആക്ചീവ് കേസുകളാണ് ഇതുവരെയുള്ളത്. എന്നാല്‍ രോഗമുക്തിനേടിയവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്. 5715 പേര്‍ക്കാണു രോഗമുക്തിയുണ്ടായത്. മേഖലയിലെ ആകെ മരണം 12. മണിപ്പുരില്‍ നിലവില്‍ 702 സജീവ കേസുകളുണ്ട്. നാഗാലാന്‍ഡില്‍ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകള്‍.