ന്യൂഡല്‍ഹി : ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്തതോടെ പ്രതിരോധ രംഗത്ത് റഷ്യയുടെ പിന്തുണ തേടി ഇന്ത്യ. റഷ്യയില്‍നിന്നു വാങ്ങുന്ന യുദ്ധോപകരണങ്ങളുടെ യന്ത്രഭാഗങ്ങള്‍ റഷ്യയോട് വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയുടെ യന്ത്രഭാഗങ്ങളാണ് റഷ്യ വിതരണം ചെയ്യുന്നത്.

21 മിഗ് 29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അതിര്‍ത്തിയില്‍ വ്യോമസുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണ് ഇവ രണ്ടും. 6000 കോടി രൂപയുടേതാണു കരാര്‍. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണിത്.

നേരത്തെ കടല്‍മാര്‍ഗം യന്ത്രഭാഗങ്ങള്‍ എത്തിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍, കോവിഡ് മൂലം യന്ത്രഭാഗങ്ങള്‍ വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കൂടി പരിഗണിച്ച്‌ വിമാനത്തില്‍ യന്ത്രഭാഗങ്ങള്‍ അയക്കണമെന്നാണ് രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടുന്നത്.